2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

വായനശാല



പഴമയുടെ ഗന്ധം നിറഞ്ഞ കെട്ടിടത്തിനുള്ളില്‍...
സുഹറയും മജീദും ഒളിച്ചു കളിക്കുന്നുണ്ട്...

നൂറാനകളുടെ ശക്തിയുള്ള ഭീമസേനന്‍
തന്റെ മാനസിക വ്യഥകളാലുഴറുന്നുണ്ട്

വിനോധിനിയും മാഷും ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍
ഓര്‍മകളില്‍ പിന്നെയും ലോല നിറയും...

പാത്തുമ്മയുടെ ആട്  “ശബ്ദങ്ങള്‍” തിരയുമ്പോള്‍
ചെന്നപ്പറയന്റെ നായ ദീനമായി മോങ്ങും...

സംസാരിച്ചു കൊതി തീരാതെ നജീബ് കാറ്റിനോടും,
മരുഭൂമിയോടും ആടുകളോടും  കിന്നാരം പറയുന്നു

അഴീക്കോട് മാഷ്ന്റെ  പ്രസംഗ ഗര്‍ജ്ജനങ്ങള്‍...
സമര ആക്രോശങ്ങള്‍.. യുദ്ധ ചരിത്രങ്ങള്‍...


വാക്കുകള്‍ കൊണ്ട് ഒരു വസന്തം വിരിയുന്നുണ്ട് ഇവിടെ
വരികള്‍ക്ക് ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും

ഇത്രയേറെ ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞിട്ടും
ഭിത്തിയിലെ ബോര്‍ഡില്‍... “നിശബ്ദത പാലിക്കണമത്രേ”