2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

മോഷ്ടിച്ചു വായിച്ച കത്തുകള്‍




 മുറി വൃത്തിയാക്കല്‍ ഭാഗമായി പഴയ അലമാരകള്‍ ഒക്കേ അരിച്ചു പെറുക്കി ആവശ്യമില്ലാത്തവ ഒക്കെ കളഞ്ഞു  കൊണ്ടിരിക്കുമ്പോഴാണ് പഴയ പേപ്പറുകള്‍ക്കിടയില്‍ ഒരു  പഴയ ഇന്‍ലന്റ് എന്റെ കണ്ണില്‍ പെടുന്നത്.. പിന്നെയാണ് ആ ഷെല്‍ഫില്‍ നിന്നും ഒരു കവര്‍ കിട്ടുന്നത്.. ആരോ സൂക്ഷിച്ചു വെച്ച ഒരു കവര്‍... അതിലും ഒരുപാട് ലെട്ടെര്സ്... ലെട്ടെര്സ് മാത്രമല്ല... ചില ക്രിസ്മസ് കാര്‍ഡ്സ്. ബര്‍ത്ത്ഡേ കാര്‍ഡ്സ്... പിന്നെ കുറച്ചു വളപ്പോട്ടുകളും..  പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍.. ആരുടെയോ "സ്വകാര്യസമ്പത്ത്" ആണല്ലോ ഇത്... മഷി പടര്‍ന്ന പഴയ കുറെ കത്തുകളും  പൊട്ടിയ വളത്തുണ്ടുകളും സൂക്ഷിച്ചു വെക്കണമെങ്കില്‍... തീര്‍ച്ചയായും  അത് വളരെ "പ്രധാനപ്പെട്ട" ആരുടെയോ അക്ഷരങ്ങളാകും.. ഏറ്റവും പ്രിയപ്പെട്ട ആരുടെയോ അക്ഷരങ്ങള്‍..
 ഒരു കൌതുകത്തിനായാണ്‌ ഞാന്‍ അത് തുറന്നു നോക്കിയത്..  വേണമോ വേണ്ടയോ എന്ന് ആലോചിച്ചെങ്കിലും  അത് വായിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. മറ്റൊരാള്‍ക്ക് അയച്ച കത്തുകള്‍ അവരറിയാതെ  വായിക്കുന്നത് മോശമാണ്.. പക്ഷെ ഞാന്‍ ഒരു മോശക്കാരനയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി... ജീവിതത്തെ അല്പം പ്രണയാതുരമായ് നോക്കിക്കാണുന്നത് കൊണ്ടാകും  ഒരു "പ്രണയലേഖനം" എന്നുള്ള ചിന്തയിലാണ് ഞാന്‍ ആ കത്തുകള്‍ തുറന്നത്... പക്ഷെ എനിക്കവിടെ തെറ്റി... അതൊരു "അനിയത്തി", "എട്ടന് " അയച്ച കത്തുകള്‍ ആണ്.. കൃത്യമായി പറഞ്ഞാല്‍ സീനിയര്‍ ആയി പഠിച്ചു പോയ ഒരു "എട്ടന്" കാമ്പസിലെ  ജൂനിയര്‍ ആയ ഒരു പെണ്‍കുട്ടി അയച്ചതാണ് ആ കത്തുകള്‍..

കൂടുതലും കാമ്പസ് വിശേഷങ്ങളായിരുന്നു അതില്‍,,, വിദ്യാര്‍ഥി രാഷ്ട്രീയവും  കവിതകളും പ്രണയവും പരിഭവങ്ങളും സാന്ത്വനങ്ങളും എല്ലാം അക്ഷരങ്ങളായി അവിടെ പുനര്‍ജനിച്ചിരുന്നു... വടിവൊത്ത അക്ഷരങ്ങള്‍  നിരനിരയായി സൂക്ഷിച്ച ആ കത്തില്‍ എഴുതാത്തതായ് അല്പം പോലും ഇടം ശേഷിച്ചിരുന്നില്ല... മൊബൈല്‍ ഫോണുകള്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്.. വല്ലപ്പോഴും, നിമിഷങ്ങള്‍ക്ക് വില നല്‍കുന്ന  ലാന്‍ഡ്‌ ഫോണ്‍ വിളികളില്‍ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു തീരില്ലെന്നും  അതുകൊണ്ട് ഈ കത്തുകളാണ് തനിക്ക് പ്രിയമെന്ന് ആ പെണ്‍കുട്ടി എഴുതുന്നു..

"ഇത് എഴുതുന്നത്‌ പോലെ തോന്നുന്നില എനിക്ക്... പകരം നമ്മള്‍ സംസാരിക്കുന്ന പോലെ...  ബസ് സ്റൊപ്പിലെക് നടക്കുമ്പോള്‍ നമ്മള്‍ സംസരിക്കാരുള്ളത് പോലെ... അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം..." നഷ്ടപ്പെട്ട ദിനങ്ങളെ "നോസ്ടാല്ജിയ" എന്നാ ഓമനപ്പേരിട്ട് വിളിച്ചു ഓര്‍മിക്കുന്നത്‌ പോലൊരു സുഖം ആ വരികളില്‍ ഉണ്ടായിരുന്നു... കളിപ്പെരുകള്‍.. തമാശകള്‍... പഴയ ഓര്‍മ്മകള്‍ എല്ലാം നിറച്ചു ഒരുപാട് കത്തുകള്‍..
എന്തായാലും ആ കത്തുകള്‍ സ്വീകരിച്ച ആള്‍ ഭാഗ്യവാനാണ്..കാമ്പസ് വിട്ടിട്ടും  അവരെ ഓര്‍ക്കാന്‍ കുറച്ചധികം പേരുണ്ടായിരുന്നു.. അവനു വേണ്ടി കുറച്ചു അക്ഷരങ്ങള്‍ കുറിക്കാന്‍ കുറച്ചു സുഹൃത്തുക്കള്‍ ബാക്കി ഉണ്ടായിരുന്നു..കത്തുകള്‍ അയക്കുകയോ സ്വീകരിക്കലോ കുറവായ ഈ കാലഘട്ടത്തില്‍, ഇടയ്ക്കിടെ ഓര്‍മകളെ  പൊടി തട്ടി വെയ്ക്കാന്‍ കുറെ അക്ഷരങ്ങളെ സ്വന്തമായി ഉണ്ട്.. ഒരു കാര്യം ഉറപ്പുണ്ട് എനിക്ക്.. ഇന്നല്ലെങ്കില്‍ നാളെ.. ഒരിക്കല്‍ ഈ കത്തുകളുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഈ മുറിയിലേക്ക് തിരിച്ചു വരും... തന്നില്‍നിന്നുംനഷ്ടപ്പെട്ടുപോയ,വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ഓര്‍മകളെ സ്വന്തമാക്കാന്‍.. അതുവരെ കത്തുകള്‍ ഭദ്രമായി സൂക്ഷിക്കണം എനിക്ക്..

 ഫെസ്ബൂക് ഉം വാട്സ്അപ് ഉം വന്നതോടെ പ്രിയപ്പെട്ടവരൊക്കെ വിരല്‍ തുമ്പകലത്തില്‍ നില്‍ക്കുന്ന ഈ കാലത്ത്,  നമ്മുക്ക് വേണ്ടി കത്തുകള്‍ എഴുതുവാന്‍ ആരുമില്ലായിരുന്നു.. എന്നാലും ഒരുആഗ്രഹമുണ്ടായിരുന്നു... ഈ കത്തുകളില്‍ പറഞ്ഞത് പോലെ...  എന്നെയും ആരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കുമോ? കാമ്പസിന് ശേഷം.... ഞാന്‍ ഓര്‍ക്കുന്നത് പോലെ....