2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഒരു കൊച്ചു സ്വപ്നത്തിന്റെ നിനവില്‍...

ജോലിത്തിരക്കുകളുടെ ശല്യമില്ലാത്ത അവധി ദിനങ്ങളെ
മൂടിപ്പുതച്ചു ഉറങ്ങി തീര്‍ക്കണം...

ഭാരങ്ങളെല്ലാം അഴിച്ചു വെച്ച് മനസ്സ് അങ്ങനെ പാറിപ്പറക്കണം..
അപ്പൂപ്പന്‍ താടി പോലെ.. മിന്നാമ്മിന്നി പോലെ...

ചിലപ്പോള്‍ ഇതുവരെ കാണാത്ത ലോകത്തിലേക്ക്...
ചിലപ്പോ ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിലെക്കും...

ചിലപ്പോള്‍ യാത്ര പോലും പറയാതെ പടിയിറങ്ങി പോയവര്‍
കണ്ണ് നിറയ്ക്കാനായി പിന്നെയും മടങ്ങിയെത്തും..

സ്കൂള്‍ യൂണിഫോം അണിഞ്ഞ കാഴ്ചകള്‍കടന്നുവന്നാല്‍..
കണ്ണുകള്‍ മുറുക്കിയടച്ചു ആ കാഴ്ചകളെ വളരാന്‍ അനുവദിക്കണം

ഒരു നോക്ക് കാണാന്‍ കൊതിച്ചവള്‍ അരികിലെത്തുമ്പോള്‍
പിന്നെയും തൊണ്ട വരണ്ട്, ഹൃദയമിടിപ്പ് കൂടുന്നതായി തോന്നാം

ഇന്നത്തെ മനസ്സില്‍, നിറയെ അന്നത്തെ ഭാവങ്ങള്‍
ഒരിക്കലെങ്കിലും തിരിച്ചു കിട്ടാന്‍ കൊതിച്ച നിമിഷങ്ങള്‍..

ഓഫ്‌ ചെയ്യാന്‍ മറന്നു പോയൊരു അലാറത്തിന്റെ ശല്ല്യമുണ്ടാകും വരെ
കാഴ്ചകള്‍ നിറയെ മണ്മറഞ്ഞു പോയോരാകാലവും...

2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഓര്‍മപ്പൂക്കളം

രണ്ടു വര്‍ഷത്തെ സൗദി ജീവിതത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ആദ്യ ഓണം. തിരുവോണ ദിവസം....കാലത്തുള്ള അമ്പലത്തില്‍ പോക്കും പത്രം വായനയുമൊക്കെ കഴിഞ്ഞു വീട്ടില്‍ ചുമ്മാ മൊബൈലും കുത്തി, പുറത്തേക്ക് പോകാനായിട്ട് നില്‍ക്കുമ്പോഴാണ് അച്ഛന്‍ പുറത്തു നിന്നും വരുന്നത്... വന്നു കയറിയപ്പോഴേ മനസ്സിലായി.. ആള് നല്ല ഫിറ്റ്‌ ആണ്... സാധാരണ ഇങ്ങനെ പതിവില്ലാത്തത് ആണ്.. അതും കാലത്ത് തന്നെ.. പ്രത്യേകിച്ചു തിരുവോണത്തിന്....
വന്നു കയറിയ ഉടനെ ഞാന്‍ പറഞ്ഞു..

"നല്ലൊരു ദിവസായിട്ട് കാലത്ത് തന്നെ ഫിറ്റ്‌ ആണല്ലോ.."

മറുപടി ആയിട്ട് എന്നെ അടുത്തേക്ക് വിളിക്കുകയാണ്‌  ഉണ്ടായത്..

"നീ ഇങ്ങു വന്നെ.."

ഞാന്‍ ചോദിച്ചു..
"എന്തെ?"

"ഇന്ന് നിന്റെ ഒരു കൂട്ടുകാരനെ ഞാന്‍ ബാറില്‍ വെച്ച് കണ്ടു..."

  പരമാവധി നിസംഗത മുഖത്ത് വരുത്തി ഞാന്‍ ചോദിച്ചു.."ഒഹ്ഹ അതിന്.."

"അവന്‍ കുടിക്കുമെന്നു ഞാന്‍ കരുതിയില്ല.... പക്ഷെ.....അവനെ കുറിച്ച് ഞാന്‍ ഇങ്ങനൊന്നും കരുതിയിരുന്നില്ല.. അവന്‍ എന്നെ കണ്ടില്ല.. പക്ഷെ ഞാന്‍ അവനെ കണ്ടു"

"mm അത് അവന്റെ ഇഷ്ടമല്ലേ... അവന്‍ കഴിക്കട്ടെ..."  ഞാന്‍ സംഭവത്തെ  വളരെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു...

"അവന്‍ കഴിച്ചോട്ടെ.... ഞാന്‍ പറഞ്ഞു വന്നത് നിന്റെ കാര്യമാ"

"ഇതില്‍  ഞാന്‍  എന്ത് ചെയ്യാനാ?" അച്ഛന്‍ പറഞ്ഞു വരുന്നത് എങ്ങോട്ടാണ് എന്ന് മനസ്സിലാവാതെ ഞാന്‍ ചോദിച്ചു.

"നീ ഇതൊന്നും കഴിക്കില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്... എന്ന് നിന്നെ ഇതേപോലെ കാണുന്നോ അന്നേ ഞാന്‍ മാറി വിശ്വസിക്കുള്ളൂ"

ഉള്ളില്‍ വന്ന അങ്കലാപ്പ് പുറത്തു കാണിക്കാതെ, വിഷയം മാറ്റാനായി  ഞാന്‍ മുഖത്തൊരു ചിരി വരുത്തി പറഞ്ഞു..

"ഹി ഹി..  അച്ഛനെ.... നല്ല ഫിറ്റാ... പോയി കെടന്നുറങ്ങാന്‍ നോക്ക്"

അച്ഛന്‍ വിടാന്‍ ഉദ്ധേശമില്ലയിരുന്നു..

"ഞാന്‍ ആടിന് വെള്ളം ഒക്കെ കൊടുത്തിട്ട് ഉറങ്ങിക്കൊളാം നീ ഇത് പറ"...

പിന്നെ അവസാന അടവ് എന്നാ നിലയില്‍ ഞാന്‍ വെറുതെ ദേഷ്യപ്പെട്ടു...

"വെറുതെ നല്ല ദിവസായിട്ട് കുടിച്ചിട്ട് വന്നിട്ട് വെറുതെ അലമ്പ് ആക്കാതെ കെടന്നു ഉറങ്ങു.. ആടിന് അമ്മ കൊടുത്തോളും വെള്ളം... അല്ല പിന്നെ"

ഇതൊക്കെ കേട്ട് നിന്ന അമ്മയോട് ഞാന്‍ പറഞ്ഞു..

"കാലത്ത് തന്നെ ഫിറ്റായ് വന്നിട്ട് വെറുതെ..."

അമ്മ ഒന്നും മിണ്ടാതെ ഒന്ന് ഇരുത്തി മൂളി... അങ്ങനെ ഓരോന്ന് പറഞ്ഞു  അച്ഛന്‍ അവിടെയും ഇരുന്നു.. ഞാന്‍ പതുക്കെ അവിടെ നിന്ന് ഊരിപ്പോരുകയും ചെയ്തു. പിന്നെ സദ്യയുടെ സമയത്ത് മാത്രമാണ് ഞാന്‍ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്...
....
....
....
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു വീട്ടില്‍ ഓണം കൂടിയിട്ട്..വീട്ടിലെ എന്റെ അവസാനത്തെ ഓണമായിരുന്നു അത്..അടുത്ത ഓണക്കാലം  ആയപ്പോഴേക്കും എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ പ്രവാസത്തിലേക്ക് കുടിയേറി.. ഇപ്പോഴും ഞാന്‍ പ്രവാസത്തിലാണ്.. പക്ഷെ ഈ ഓണത്തിന് ഞങ്ങളെ എല്ലാവരെയും തനിച്ചാക്കി അച്ഛന്‍ യാത്രയായ്..യാത്ര പോലും പറയാതെ...
 അച്ഛനോട് നേരിട്ട് പറഞ്ഞതല്ല എങ്കില്‍ കൂടിയും എന്നെ കുറിച്ച് അച്ഛന്റെ മനസ്സിലുള്ള ഒരു "കള്ളം ഉണ്ട്..... അത് തുറന്നു പറയാനുള്ള ഒരു അവസരം കൂടെ കിട്ടിയില്ല..... പ്രിയപ്പെട്ടവരോട് പറയുന്ന കള്ളങ്ങള്‍ നമ്മള്‍ ഉടനെ തിരുത്തണം... പിന്നീട് സത്യം പറയാന്‍ ഒരു അവസരം കിട്ടിയില്ലെങ്കിലോ...
ഇനിയും ഒരുപാട് ഓണക്കാലങ്ങള്‍ കടന്നു വരും... പക്ഷെ..
അപ്പോഴൊന്നും മുറ്റം ചെത്തിമിനുക്കല്‍ ഒന്നും ഉണ്ടാകില്ല...
അത്തത്തിനു പൂക്കളമിടാന്‍ "മണ്‍തറ" പേരിനു മാത്രമാകും.... "ത്രിക്കാക്കരപ്പ"ന്റെ എണ്ണവും കുറയും...
തുമ്പച്ചെടി പറിക്കാന്‍ ആളില്ലാതാവും,..
കാരണം തിരക്കുകള്‍ ഇല്ലാതിരുന്ന ഒരാള്‍ ആയിരുന്നു...
 വളരെ തിരക്കിട്ട് ഞങ്ങളില്‍ നിന്നും അകന്നു പോയത്..

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അനാഥന്‍

ഈ എഴുതുന്നത് പപ്പുവിനെ കുറിച്ചാണ്.. പപ്പു എന്ന പദ്മനാഭനെ കുറിച്ച്....
പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട, പപ്പു ഞങ്ങളുടെ പട്ടിക്കുട്ടിയാണ്, അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പു! അടുത്ത വീട്ടിലെ പട്ടി പ്രസവിച്ചപ്പോള്‍, എടുത്തു കൊണ്ടു വന്ന ഒരു വെളുത്ത പട്ടിക്കുട്ടിയാണ് പപ്പു. ചെറുപ്പംമുതലേ അവനെ നോക്കി വളര്‍ത്തിയത് അച്ഛനായിരുന്നു, അച്ഛന്റെ പിന്നില്‍ നിന്നും മാറാതെ അവനും വളര്‍ന്നു....
അവനെ കൊണ്ടുവന്നിട്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ഞാന്‍ നാട്ടിലേക്കെത്തുന്നത്. ചേച്ചി പറഞ്ഞറിഞ്ഞ അതേ പോലെത്തന്നെ ആയിരുന്നു അവന്‍, വെളുത്തു സുന്ദരനായ ഒരു പേടിത്തൊണ്ടന്‍! വളരെ പെട്ടെന്ന് തന്നെ എന്നോടും അവന്‍ ഇണങ്ങി. എങ്കിലും അവന്‍ എന്നെ സംബന്ധിച്ച് ആദ്യമൊക്കെ ചെറിയൊരു പ്രശ്നക്കാരനായി മാറി. സാധാരണ പോലെ രാത്രി വളരെ വൈകി വീട്ടില്‍ എത്തുമ്പോള്‍, ആരെയും അറിയിക്കാതെ അകത്തു കയറി മിണ്ടാതെ വാതില്‍ അടച്ചു കിടക്കുകയാണ് പതിവ്. അമ്മയെ വിളിച്ചാല്‍ പിന്നെ വൈകി വന്നതിനുള്ള ചീത്ത കേള്‍ക്കും. പപ്പു വന്നതില്‍പ്പിന്നെ അത് നടക്കാതെയായി! രണ്ടു ദിവസം എന്റെ തലവെട്ടം കണ്ടപ്പോഴേ വലിയ ശബ്ദമുണ്ടാക്കി അവന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി. എനിക്ക് കേള്‍ക്കേണ്ടത് കേള്‍ക്കുകയും ചെയ്തു. പിന്നീട് അവനു തന്നെ മടുത്തപ്പോള്‍ അവന്‍ ആ ശീലം നിര്‍ത്തി. രാത്രിയില്‍ എന്നെക്കാണുമ്പോള്‍ ഓടിക്കിതച്ച് അടുത്തേക്ക് വരും. പിന്നെ മിണ്ടാതെ വാലാട്ടി പിന്നാലെ വന്ന്‍ ഉമ്മറത്ത് ഇരിക്കും. പിന്നെപ്പിന്നെ രാത്രി എന്നെ കണ്ടാല്‍ അവന്‍ കണ്ട ഭാവം നടിക്കാതെയായി.
പകലുകള്‍ അവന്‍ ഉമ്മറത്ത്‌ തന്നെ കഴിച്ചു കൂട്ടി. അഴിച്ചു വിട്ടാല്‍ പറമ്പില്‍ അച്ഛന്‍റെ കൂടെപ്പോയി ഇരിക്കും. ജോലി ചെയ്ത് വിയര്‍ത്ത് അച്ഛന്‍ വിശ്രമിക്കുമ്പോള്‍, വിയര്‍പ്പും നക്കി അവന്‍ അച്ഛന്‍റെയരികില്‍ തന്നെ ചുരുണ്ട് കൂടും. വൈകുന്നേരങ്ങളില്‍ അച്ഛന്‍ പുറത്തേക്ക് പോകുമ്പോള്‍ അച്ഛന്‍റെ സൈക്കിളിനു പിന്നാലെ നിഴലുപോലെ പപ്പുവും കൂടെപ്പോകും. വൈകുന്നേരങ്ങളിലെ സീരിയല്‍ സമയങ്ങളില്‍ അച്ഛന്‍റെ കസേരയുടെ താഴെ അവനും ഇരിക്കും .
അങ്ങനെയിരിക്കെയാണ് ഒരു ബന്ധുവിന്‍റെ കല്യാണത്തിനായി അച്ഛന്‍ വീട്ടില്‍ നിന്നും പോയത്. രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു വരുമായിരുന്നുള്ളൂ. പപ്പുവിനെ അഴിച്ചു വിട്ട സമയം ആയിരുന്നു അച്ഛന്‍ പുറപ്പെട്ടത്. പപ്പു കറങ്ങിത്തിരിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ അച്ഛനെ കാണ്മാനില്ല. കുറെ നേരം പുറത്തേക്ക് പോയി പാവം നിരാശനായ് മടങ്ങിയെത്തി. വൈകുന്നേരം ആയപ്പോഴേക്കും അവന്‍റെ ക്ഷമ നശിച്ചു. ഉമ്മറപ്പടിയില്‍, വഴിയിലേക്ക് കണ്ണും നട്ട് അവന്‍ കാത്തിരുന്നു. വീടിനുള്ളില്‍ ഒരു അനക്കം കേള്‍ക്കുമ്പോള്‍ അവന്‍ ഓടി അകത്തെത്തി അച്ഛനെത്തിരഞ്ഞു. ആട്ടിന്‍ കൂടില്‍ ഒരു അനക്കം കേള്‍ക്കുമ്പോള്‍ പാഞ്ഞെത്തി അച്ഛനെ തിരഞ്ഞു. വീടിനു ചുറ്റും ഒരായിരം തവണ നടന്നു. എല്ലാ മുറികളിലും ഇടയ്ക്കിടെ പരിശോധിച്ചു.. അച്ഛന്‍ സ്ഥിരം പോകുന്ന വഴികളില്‍, കടകളില്‍,വീടുകളില്‍, അവന്‍ അച്ഛനെ തേടി അലഞ്ഞു; അച്ഛനെ മാത്രം കണ്ടില്ല! ആ ദിവസങ്ങളില്‍ അവനെ കെട്ടിയിട്ടിരുന്നില്ല. എങ്കിലും വീടിന്റെ കാവല്‍ അവന്‍ സ്വയം ഏറ്റെടുത്ത് ചുറ്റുവട്ടത്ത് തന്നെ കറങ്ങി. അച്ഛന്‍റെ സ്വന്തം സ്വത്തുക്കളായ ആടുകളേയും കോഴികളേയും കൃഷിയും പിന്നെ അമ്മയേയും സ്വന്തം പോലെ അവന്‍ സംരക്ഷിച്ചു കൊണ്ട് നടന്നു. അപരിചിതമായ ഒന്നിനേയും അടുപ്പിക്കാതെ!
മൂന്നാം ദിവസം അവന്‍ പുറത്തൊന്നു പോയ നേരത്ത് അച്ഛന്‍ തിരിച്ചെത്തി. അച്ഛന്‍ അകത്തേക്ക് എത്തിയ നേരം എവിടെ നിന്നോ അവന്‍ പാഞ്ഞെത്തി. ആദ്യം ഒരുപാട് ദേഷ്യത്തോടെ കുരച്ചു. പിന്നെ അത് സങ്കടം പറച്ചിലായി മാറി. പിന്നെ സന്തോഷമായി മാറി. ഉടുത്ത വസ്ത്രം മാറ്റാന്‍ പോലും സമ്മതിക്കാതെ ശരീരത്തില്‍ കയറിയും കാലില്‍ നക്കിയും മടിയില്‍ കയറിയും അവന്‍ അവന്‍റെ സന്തോഷം പ്രകടിപ്പിച്ചു, നേഴ്സറി ക്ലാസ്സിലെ കുട്ടി സ്വന്തം അമ്മയെ കണ്ടത് പോലെ!
കാലം കഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായി, ആരെയും കാത്തു നില്‍ക്കാതെ, ഒരുവാക്ക് പോലും പറയാതെ, ഒരു യാത്ര പോലും ചോദിക്കാതെ അച്ഛന്‍ തനിച്ചു യാത്രയായി. കരഞ്ഞു കരഞ്ഞ് എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ അമ്മയും ചേച്ചിയും, തകര്‍ന്നു തരിപ്പണമായ ഞാനും!
ഒരു വര്‍ഷത്തെ പ്രവാസത്തിനു ശേഷം മടങ്ങി വന്നതായിരുന്നു ഞാന്‍. ചടങ്ങുകളൊക്കെയായി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു. പപ്പുവിനെ വീട്ടില്‍ എവിടെയും കാണുന്നില്ലായിരുന്നു. ഞാന്‍ ചേച്ചിയോട് ചോദിച്ചു,
"പപ്പു എവിടെ, കണ്ടില്ലല്ലോ?"
"അവന്‍ അന്ന് പോയതാ, പിന്നെ വന്നില്ല, എവിടെപ്പോയോ ആവോ!"
ഞങ്ങള്‍ കാത്തിരുന്നു അവനു വേണ്ടി. മരിച്ച നാലാം ദിവസം വൈകീട്ട് ഞാന്‍ പുറത്തു നിന്നും മടങ്ങി വരുകയായിരുന്നു. പറമ്പിലൂടെ നടന്നു വരുമ്പോള്‍ പെട്ടെന്ന് കാലിന്റെ പുറകില്‍ എന്തോ തട്ടുന്നു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് അവനായിരുന്നു, പപ്പു! ഞാന്‍ കുനിഞ്ഞു അവന്‍റെ അടുത്തിരുന്നു. ഞാന്‍ പിടിക്കാന്‍ നോക്കുമ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ കുതറി ഓടാന്‍ ശ്രമിക്കാറുള്ള പപ്പു അടങ്ങിയൊതുങ്ങി എന്റെ അരികില്‍ നിന്നു...അവന്റെ ശിരസ്സില്‍ അരുമയോടെ തലോടി ഞാന്‍ അവനോടു പറഞ്ഞു,
"എടാ പപ്പു, നമ്മുടെ അച്ഛന്‍ പോയി... ഡാ, നീ സങ്കടപ്പെടണ്ടട്ടോ, പൊക്കോട്ടെ അച്ഛന്‍..."
അവന്‍ എന്‍റെ മുഖത്ത് തന്നെ നോക്കി നിന്നു. അവന്‍ വന്നെന്നറിഞ്ഞ് അമ്മയും ചേച്ചിയും പുറത്തേക്ക് വന്നു. എന്‍റെ കൂടെ വീട്ടിലേക്ക്‌ വന്ന അവന്‍ പുറത്തു നിന്ന് ദയനീയമായി ഒന്ന് മോങ്ങി. പിന്നെ വീടിന്‍റെ ഒരു വശത്തുകൂടി പുറകിലേക്ക് പോയി. വീട്ടില്‍ പോലും കയറാതെ! ഒരു നിമിഷത്തെ മൌനം ഒരു കൂട്ടക്കരച്ചിലിനു വഴിയൊരുക്കും എന്ന് എനിക്ക് തോന്നി. പെട്ടെന്ന്‍ ആരോടെന്നില്ലാതെ പുറത്തേക്കു നോക്കി ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു,
"അവനെല്ലാം അറിയാം, എന്തായാലും അവന്‍ തിരിച്ചു വന്നില്ലേ, ഇനി അതോര്‍ത്ത് ആരും ഇവിടെ കിടന്നു കരയരുത്, അവനറിയാം ഒക്കെ"
പിന്നീട് അടുത്ത വീട്ടിലെ സുജി ചേച്ചി വന്നപ്പോഴാണ് പറഞ്ഞത് ചടങ്ങുകള്‍ നടക്കുമ്പോഴൊക്കെ അവന്‍ അടുത്ത പറമ്പില്‍ ഉണ്ടായിരുന്നത്രേ! അല്ലെങ്കില്‍ ഒരു മനുഷ്യനെ അവന്‍ ഇവിടേക്ക് കടക്കാന്‍ അനുവദിക്കാത്തതായിരുന്നു. അത്രയും ആളുകള്‍ വന്നിട്ടും അവന്‍ ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്നു. മരിച്ച അന്ന് എല്ലാവരും ആശുപത്രിയിലായിരിക്കുമ്പോള്‍ ഇവന്‍ ഇതിലെ നടക്കുന്നുണ്ടായിരുന്നു. മണം പിടിച്ച് അടുത്തുള്ള കനാല്‍ ബണ്ടിലൂടെ കുറേ തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചേച്ചിയുടെ വീട്ടിലും ചെന്നിരുന്നു.
വേണ്ടപ്പെട്ടവരുടെ വേര്‍പാട് പലര്‍ക്കും പലവിധമായിരിക്കും... നമ്മള്‍ മനുഷ്യര്‍ അവരുടെ ദുഃഖം ചിലപ്പോള്‍ കരഞ്ഞെങ്കിലും തീര്‍ക്കുമായിരിക്കും. പാവം മിണ്ടാപ്രാണികള്‍ അവര്‍ എന്ത് ചെയ്യും? പത്തു ദിവസങ്ങള്‍ക്കു ശേഷമാണു അവന്‍ പിന്നെ തിരിച്ചു വന്നത്. പഴയ ഉത്സാഹമോ ചുറുചുറുക്കോ ഇല്ലാതെ, ഉറക്കെ ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ, ആരെയും കാത്തിരിക്കാനില്ലാതെ, വഴിക്കണ്ണ്‍ നാട്ടാതെ, അവന്‍ ഉമ്മറപ്പടിയില്‍ കിടന്നു! തിരിച്ച് ഗള്‍ഫിലേക്ക് പോകേണ്ട ദിവസങ്ങളില്‍ ഞാന്‍ അവനോട് പറഞ്ഞേല്‍പ്പിച്ചിരുന്നു
"പപ്പു, നീ വേണം ഇവിടെ, എല്ലാം നോക്കിക്കോളണം, അമ്മയേയും, അച്ഛന്‍റെ സ്വന്തം സ്വത്തുക്കളായ ആടുകളേയും, കൃഷിയേയും എല്ലാം! നീ വേണം അവരെ നോക്കാന്‍”
അച്ഛന്‍റെ പ്രിയപ്പെട്ട "സ്വത്തുക്കള്‍" എല്ലാം നോക്കേണ്ടത് അവന്‍ തന്നെയാണ്.
കാരണം അവനായിരുന്നു ആ വേര്‍പാടിലൂടെ അനാഥനായത്!

(2016 July E-മഷിയില്‍  പ്രസിദ്ധീകരിച്ചത്)

2016, ജൂൺ 19, ഞായറാഴ്‌ച

അച്ഛന്‍,,,

കുറച്ചു ദിവസങ്ങളായി മനസ്സില്‍ വലിയൊരു പ്ലാനിംഗ് നടക്കുന്നുണ്ടായിരുന്നു... ജനുവരിയില്‍ നാട്ടില്‍ പോകാന്‍ തയ്യാറാകുന്നതിനെ കുറിച്ചായിരുന്നു അത്... ആരോടും ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ ചെന്ന് കയറുക.... അടുത്തടുത്തുള്ള ബന്ധുവീടുകളിലൊക്കെ പെട്ടെന്ന് ചെന്ന് അവരെ അത്ഭുദപ്പെടുത്തുക.... അങ്ങനെ ഒക്കെയായിരുന്നു അത്...  ഏതൊരു പ്രവാസിയും പോലെ..
പിന്നെയുമുണ്ടായിരുന്നു ചില പദ്ധതികള്‍..... ബാങ്കില്‍ പണയം വെച്ചിരിക്കുന്ന ആധാരം , അവസാന ഗഡു കൂടെ അടച്ചു സ്വന്തമാക്കി , എയര്‍ പോര്‍ട്ടില്‍ നിന്ന് വാങ്ങിയ ഒരു ഫുള്‍ കൂടെ എടുത്തു അച്ഛന്റെ മുന്നില്‍ കൊണ്ട് വെച്ച് കൊടുക്കണം.. എന്നിട്ട് പറയണം... "നമ്മുടെ കടങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടുണ്ട്... ഇതാ നമ്മുടെ വീടിന്റെ ആധാരം". പിന്നെ ഫുള്ളില്‍ നിന്നൊരു പെഗ് കഴിച്ചിട്ട് അച്ഛനോട് പറയണം.."ഇത് ഞാനും കുറേശെകഴിച്ചു തുടങ്ങിയിട്ടുണ്ടെന്ന് :p "പിന്നെ വീടുപണി തുടങ്ങണം.... വഴി ശരിയാക്കണം...

നമ്മുടെ പദ്ധതികള്‍ക്ക് മുകളിലായി ചില പദ്ധതികള്‍ ദൈവത്തിനുണ്ടാകും എന്ന് പറയുന്നതെത്ര ശരിയാണ്.. സർപ്രൈസുകൽ പിന്നീട് എനിക്ക് മാത്രമായിരുന്നു... അച്ഛൻ കാലത്ത് കുഴഞ്ഞു വീണു എന്നും നീ പെട്ടെന്ന് നാട്ടിലേക്ക് വരണം എന്നും ചാച്ചൻ വിളിച്ചു പറയുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ, ഒന്നും വിശ്വസിക്കാനാവാതെ പകച്ചു ഇരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ... കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് ബാഗിലാക്കി പിറ്റേന്ന് കാലത്ത് വിമാനമിറങ്ങുമ്പോൾ മുതൽ എനിക്ക്  സർപ്രൈസുകാൾ തുടരെത്തുടരെയായിരുന്നു..
എല്ലാം ഊഹിക്കാൻ സാധിക്കുമെങ്കിലും അവസാനമായി ഒന്ന് നേരിൽ കാണണം എന്ന പ്രാർത്ഥനയായിരുന്നു മനസ്സില്... "അച്ഛൻ പോയി ഡാ.. എല്ലാം ഇന്നലെ തന്നെ കഴിഞ്ഞു".... എന്ന് ചാച്ചൻ പറയുമ്പോൾ വിഫലമായ  പ്രാർത്ഥനകൾ ആയിരുന്നു ഇത്രയും നേരം നടത്തിയത് എന്നൊരു തിരിച്ചറിവായിരുന്നു.. നാട്ടിൽ വരുമ്പോൾ ആരെ അത്ഭുധപ്പെടുത്തണം  എന്ന്  വിചാരിച്ചിരുന്നുവോ അതെ അച്ഛൻ  തണുത്തു മരവിച്ചു മോർച്ചറിയിൽ എന്നെയും കാത്ത് കിടന്നു... ആരുടെയൊക്കെ വീട്ടില് പറയാതെ പോകണം എന്ന് വിചാരിച്ചിരുന്നുവോ അവരൊക്കെയും എന്നെയും കാത്തു എന്റെ വീട്ടിൽ തന്നെ നില്ക്കുന്നു.... സർപ്രൈസുകള്‍...
അച്ഛൻ-മകൻ എന്ന നിലയിൽ വലിയ അറ്റാച്മെന്റ് ഒന്നും തമ്മിൽ ഉണ്ടായിരുന്നില്ല... പരസ്പരം കാണുമ്പോൾ ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം.. കൃഷി ചെയ്യാനും മൃഗങ്ങളെ പരിപാലിക്കാനുമായിരുന്നു ഏറ്റവും ഇഷ്ടവും... ഹൃദയം കൊണ്ട് ചെയ്യുന്ന ജോലിയും അതായിരുന്നു... ഒരുപക്ഷെ ഞങ്ങൾ മക്കൾക്ക് ഇതിനു ശേഷമേ സ്ഥാനം ഉണ്ടായിരുന്നിരിക്കുകയുള്ള്.. അനാഥമാക്കപ്പെട്ടവരിൽ പ്രധാനവും കൃഷിയിടവും കുറച്ചു മിണ്ടാപ്രാന്നികളും ചെയിൻ തെറ്റിയൊരു സൈക്കിളുമാണ്‌.. എല്ലാ തവണയും ഞാൻ പോകുമ്പോൾ, ഞാൻ തയ്യാറാകുന്ന സമയം ഉമ്മറത്തെ കസേരയിൽ അച്ഛൻ വന്നു ഇരിക്കും.. ഒന്നും മിണ്ടാതെ. ബീഡി വാങ്ങാൻ എന്തെങ്കിലും ചില്ലറ കൊടുത്താൽ ഒന്നും മിണ്ടാതെ സ്വീകരിക്കും..... ഇത്തവണയും യാത്ര തിരിക്കുമ്പോൾ അച്ഛൻ ഒന്നും മിണ്ടാതെ ഇരുന്നത് ഉമ്മറപ്പടിയിൽ ആയിരുന്നില്ല... തെക്ക് വശത്ത് ചെന്ന് യാത്ര പറയേണ്ടി വന്നു... പക്ഷെ ബീഡി വാങ്ങാൻ ചില്ലറ ഒന്നും വാങ്ങിയതുമില്ല....
നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഒന്ന് കാണാൻ പറ്റണം എന്ന് മാത്രമായിരുന്നു ആഗ്രഹം. അച്ഛൻ "സത്യമാണ്" എന്ന് വിശ്വസിച്ചിരുന്ന ചില "കള്ളങ്ങൾ" അച്ഛനോട് തുറന്നു പറയാനൊരു അവസരം... കിട്ടുമെന്ന് മനസ്സ് കൊണ്ട് കരുതി..  .. എല്ലാ ആഗ്രഹങ്ങളും ഒരിക്കലും സാധ്യമാകില്ലല്ലോ... അതുകൊണ്ടാകും ആര്ക്ക് വേണ്ടിയും കാത്തു നില്ക്കാതെ ഒരു യാത്ര പോലും ചോദിക്കാതെ അച്ഛൻ പോയത്... പൊയ്ക്കോട്ടേ... ആരെയും വേദനിപ്പിക്കാതെ, ആര്ക്കും ശല്ല്യമാകാതെ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പൊക്കോട്ടെ...